കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടന്നത് വിവാദമായതോടെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്കാശുപത്രിയിൽ നടന്നത്. രണ്ടുദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്. എന്നാൽ ആദ്യദിവസം രാത്രിയിലെ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. രോഗികളെ ബുദ്ധിമുട്ടിച്ച് അത്യാഹിത വിഭാഗത്തിൽ ചിത്രീകരണം നടത്തിയതിനെതിരെയായിരുന്നു നടപടി. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് അണിയറപ്രവർത്തകർ ഉപേക്ഷിച്ചത്.
അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടിയിരുന്നു. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.