കൊച്ചി: വിസ തട്ടിപ്പ് കേസിലെ പ്രതിയെ ജയിലിലെത്തി അറസ്‌റ്റ് ചെയ്ത് മട്ടാഞ്ചേരി പോലീസ്. ഇടുക്കി ഉടുമ്പംചോല മാവറ സ്വദേശി ഫാ. ജോസഫ്. എജെ (51) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ സ്ത്രീയാണ് തട്ടിപ്പിനിരയായത്. കേസിലെ രണ്ടാം പ്രതിയാണ് ഫാദര്‍ ജോസഫ്.
തട്ടിപ്പിനിരയായ സ്‌ത്രീക്ക് ജര്‍മ്മനിയില്‍ ബുക്ക് ബൈന്‍ഡിങ് പ്രസില്‍ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയെന്നാണ് കേസ്. മട്ടാഞ്ചേരി പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിവരവെ ഫാ. ജോസഫ് പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ സമാനമായ മറ്റൊരു കേസില്‍ റിമാന്‍ഡിലുള്ളതായി വിവരം ലഭിച്ചു. അതനുസരിച്ചു ജയിലിലെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുത്തു.
ജോസഫ് വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലെ സമാനമായ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. മട്ടാഞ്ചേരി അസിസ്‌റ്റന്റ് കമ്മിഷണര്‍ കെ.ആര്‍. മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എ.വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശിവന്‍കുട്ടി, ജയപ്രസാദ്, സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.ടി. ശ്രീകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.