ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി മദ്യനയ അഴിമതിയിൽ സിബിഐ അന്വേഷിക്കുന്ന കേസിലാണ് വിചാരക്കോടതിയുടെ നടപടി.
കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ. ഹാജരാക്കിയത്. മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്.
ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഇഡി. കസ്റ്റഡിയിൽ ഇരിക്കെ ഇക്കഴിഞ്ഞ 26-ന് തീഹാർ ജയിലിൽ വച്ച് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നാലെ വിചാരണക്കോടതിയായ ദില്ലി റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ മൂന്നുദിവസത്തെ സിബിഐ. കസ്റ്റഡിയിൽ വിടുകയും ചെയ്തു.