ദില്ലിയിലെ പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ മൊഴി നൽകിയതായി സിബിഐ. വിചാരണക്കോടതിയായ ദില്ലി റോസ് അവന്യൂ കോടതിയ്ക്ക് മുമ്പാകെയാണ് അന്വേഷണ ഏജൻസി ഇക്കാര്യം അറിയിച്ചത്. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിബിഐ കോടതിയെ ഇക്കാര്യം അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്നലെ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സിബിഐ വാദം കെജ്‌രിവാള്‍ നിഷേധിച്ചിരിക്കുകയാണ്. മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ല എന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. ദില്ലി മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് സിബിഐ രേഖപ്പെടുത്തിയത്. കെജ്‌രിവാളിനെ ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത്. തിഹാര്‍ ജയിലില്‍ വെച്ചാണ് ഇന്നലെ രാത്രി കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തത്.