മലപ്പുറം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ മലപ്പുറം ജില്ലാ ക്യാമ്പ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി അടിയന്തരമായി സിപിഎം തിരുത്തണം. ഇല്ലെങ്കിൽ കേരളത്തിൽ ഇടത് മുന്നണി തകരും. പാർട്ടി ജനങ്ങളിൽ നിന്നും അകന്നു. കേരളത്തിലെ ആഭ്യന്തര വകുപ്പ് ദുർബലമെന്നും കേരളത്തിലും കോൺഗ്രസ്സുമായി സഖ്യമാകാമെന്നും ക്യാമ്പിൽ പങ്കെടുത്ത നേതാക്കൾ തുറന്നടിച്ചു. എന്നാൽ ഇതൊരു പാർട്ടി ക്യാമ്പാണെന്നും ഇത്തരം വിമർശനങ്ങൾ മറ്റൊരു അവസരത്തിലാകാമെന്നും പറഞ്ഞ് സംസ്ഥാന നേതാക്കൾ അംഗങ്ങളുടെ അഭിപ്രായ പ്രകടനങ്ങളെ വിലക്കി.
ദേശീയതലത്തിൽ കോൺഗ്രസ്സുമായി സഹകരണം ആകാമെങ്കിൽ കേരളത്തിലും അതാകാമെന്ന് സിപിഐക്കുള്ളിൽ നേരത്തെയും അഭിപ്രായം ഉയർന്നിരുന്നു. സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കാനാണ് കേരളത്തിലെ നേതാക്കൾ കോൺഗ്രസ് ബാന്ധവം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വിവിധ സിപിഐ ഘടകങ്ങൾ സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറം ക്യാമ്പിലും പാർട്ടിനേതാക്കൾ വിമർശനം തുടരുന്നത്.