ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നും കഴിഞ്ഞദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കേണ്ടിവരും. ജില്ലാ കലക്ടർ എ.അലക്സാണ്ടർ ഇന്ന് വൈകിട്ട് 3.30നു ടാസ്ക് ഫോഴ്സിന്റെ യോഗം വിളിച്ചു. ഇന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തുപക്ഷികളെയും നശിപ്പിക്കും. ഇതിനായി 5 ദൗത്യ സംഘങ്ങളെ നിയോഗിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് പള്ളിപ്പാട്ട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈമേഖലയില്‍ പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കൈനകരിയില്‍ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്. കൂടാതെ കൈനകരി തോട്ടുവാത്തല കരിങ്ങാട്ട് കെ.സി.ആന്റണിയുടെ 599 മുട്ടക്കോഴികള്‍ ചത്തു. എട്ടാം തീയതി നൂറിലേറെ കോഴികൾ ചത്തതോടെ മൃഗസംരക്ഷണ അധികൃതരെ അറിയിച്ചിരുന്നു. ഡോക്ടർമാർ സാംപിളെടുത്ത് ഭോപ്പാലിലേക്കു പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.