ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള മുൻ ബിജെഡി എംപി പ്രസന്ന പടസാനി ബിജെപിയിൽ ചേർന്നു. ഭുവനേശ്വറിൽ നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയ നേതാവാണ് അദ്ദേഹം. ഇത്തവണ ഭുവനേശ്വർ ലോക്‌സഭാ സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കാൻ പടസാനി ആഗ്രഹിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തെ അവഗണിച്ച് മുതിർന്ന നേതാവ് സുരേഷ് കുമാർ റൗത്രേയുടെ മകൻ മന്മദ് റൗത്രയെ ബിജെഡി രംഗത്തിറക്കിയത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അപരാജിത സാരംഗിയോട് കനത്ത പരാജയമാണ് മന്മദ് റൗത്ര ഏറ്റുവാങ്ങിയത്. അപരാജിത സാരംഗിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രസന്ന പടസാനി ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെഡിക്കെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം നടത്തി. തങ്ങൾ പോരാടി വളർത്തിയെടുത്ത പാർട്ടി ഇപ്പോൾ ഒരുപാട് മാറി പോയതായി അദ്ദേഹം പറഞ്ഞു.
‘ഞാൻ പോരാടിയ പാർട്ടി ഇപ്പോൾ അതേ പാർട്ടിയല്ല. ഇത്രയും വേദനയുണ്ടാക്കിയതിന് ഞാൻ പാണ്ഡ്യനെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല. ഇനി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും,’ പടസാനി പറഞ്ഞു.
1998 മുതൽ 2014 വരെ തുടർച്ചയായി അഞ്ച് തവണ ഭുവനേശ്വർ എംപി സീറ്റിൽ പടസാനി വിജയിച്ചിരുന്നു.
2019ൽ ടിക്കറ്റ് നിഷേധിച്ചതിന് ശേഷം, തനിക്ക് രാജ്യസഭാ ബർത്ത് നൽകാമെന്ന് നേതൃത്വം ഉറപ്പുനൽകിയതായി പടസാനി പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ബിജെഡി അത് ചെയ്തില്ല.