തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരിയുടെ ആത്മഹത്യയിൽ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയായ ബിനോയ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിനു വിവരം കിട്ടിയിരുന്നു.
ആത്മഹത്യക്ക് പിന്നിൽ സമൂഹ മാദ്ധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം നിഷേധിച്ചതോടെ, കുടുംബത്തിന്റെ പരാതി കൂടി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
എഫ്‌ഐആറിൽ പറയുന്നതനുസരിച്ച് പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ പറഞ്ഞു. രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്.