തിരുവനന്തപുരം: കേരളത്തിലെ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നൽകാൻ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തിൽ നടപടികൾ സ്വീകരിച്ച ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
കണ്ണൂർ തോട്ടടയിൽ വിവാഹ വീടിന് സമീപം ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മാത്രമല്ല വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ഇത്തരം മൃഗയാ വിനോദങ്ങൾ ജീവൻ കവർന്നെടുക്കുന്ന അവസ്ഥയിലെത്തിയത് അത്യന്തം ദൗർഭാഗ്യകരമാണെന്നും സാമുദായിക സൗഹാർദ്ദം തകർത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകൾ വളർന്ന പശ്ചാത്തലത്തിൽ അതിശക്തമായ നടപടികൾ അനിവാര്യമായി മാറിയിരിക്കുകയാണെന്നും കെ ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.