തൃശ്ശൂര്‍ : കഴിഞ്ഞ മാസം 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ഇന്നും വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയിൽ വച്ച് ആത്മഹത്യ ചെയ്തു എന്നാണ് വിവരം. ദമ്പതികളെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവർ ജീവനൊടുക്കിയെന്ന വിവരം ലഭിക്കുന്നത്. ദമ്പതിമാര്‍ക്ക് മക്കളില്ല. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ആന്റോയെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. തുടര്‍ന്ന് ആന്റോയെ ആശുപത്രിയിലെത്തിക്കാന്‍ ജിസ്സുവും കൂടെയുണ്ടായിരുന്നു. ആന്റോ മരണപ്പെട്ട വിവരം നാട്ടില്‍ വിളിച്ചറിയിച്ചതും ജിസ്സുവായിരുന്നു. പിന്നാലെ ഇന്ന് ജിസ്സുവിനെയും വിഷം കുത്തിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)