തൃശ്ശൂർ: ആദായ നികുതിവകുപ്പും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും കടുത്ത നിലപാട് എടുത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ സിപിഎം സാമ്പത്തിക പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഏപ്രിൽ രണ്ടിന് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഒരുകോടി രൂപ പണമായി പിൻവലിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ രണ്ടു ബാങ്കുകളിലെ ഏഴ് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പോഷകസംഘടനകളിൽനിന്ന് സാമ്പത്തിക സഹായം തേടാൻ പാർട്ടി തീരുമാനിച്ചെന്നാണ് സൂചന. ശനിയാഴ്ച ചേർന്ന അവൈലബിൾ ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. അതിനുപുറമേ, സംസ്ഥാന ഘടകവുമായി ആലോചിച്ച് ഇഡിക്കും ആദായനികുതി വകുപ്പിനുമെതിരേ കോടതിയെ സമീപിക്കാനും തീരുമാനമുണ്ടെന്നാണ് റിപ്പോർട്ടുകൾ.