തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടൻ്റെ മാസപ്പടി ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ താൻ തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.
മാത്യു കുഴൽനാടൻ എം.എൽ.എ സമര്‍പ്പിച്ച ഹരജി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചത് പ്രധാനമായും ആറുകാരണങ്ങളായിരുന്നു. രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴൽനാടൻ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങൾ മാത്രമാണ് അവതരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, മകൾ വീണ വിജയൻ, സിഎംആറിലെ മറ്റ് അംഗങ്ങൾ എന്നിവർക്കെല്ലാം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. കോടതിയിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും പ്രതിക്ഷം ഉറ്റുനോക്കുന്ന വിഷയമാണ്.