തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് മേൽപ്പാലത്തിൽനിന്ന് താഴ്ചയിലുള്ള സർവ്വീസ് റോഡിലേക്ക് തെറിച്ച് വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത സിമിയുടെ മകൾ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിനിയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത് എന്നാണ് കരുതുന്നത്. മരിച്ച സിമിയും മകളും സ്കൂട്ടറിന്റെ പിൻവശത്താണ് ഇരുന്നത്.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മൂവരും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ച ശേഷം മൂവരും പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിമിയെ രക്ഷിക്കാനായില്ല.