രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ‘ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. ഹിന്ദുക്കൾ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവരാണ് എന്ന തരത്തിലായിരുന്നു രാഹുലിന്റെ പരാമർശം. നമ്മുടെ എല്ലാ സഹോദരങ്ങളും ഇവിടെ അഹിംസയെക്കുറിച്ചും ഭയം ഇല്ലാതാക്കുന്നതിനെക്കുറിച്ചും ആണ് സംസാരിച്ചത്. എന്നാൽ ഒരുകാര്യമാണ് ഈ വേളയിൽ തനിക്ക് പറയാനുള്ളത്. ഹിന്ദുവെന്ന് സ്വയം വിളിക്കുന്നവർ അക്രമികളും വെറുപ്പ് നിറഞ്ഞവരും നേരുകെട്ടവരും ആയിരിക്കും എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രസംഗത്തിൽ ശിവന്റെ ചിത്രം രാഹുൽ ഉയർത്തിക്കാട്ടി. ഇതോടെ സ്പീക്കർ ഇടപെട്ടു. ഇത് ചട്ട ലംഘനമാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.
“ഹിന്ദു സമൂഹം മൊത്തം അക്രമികൾ ആണ് എന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശം വളരെ ഗൗരവമേറിയത് ആണ്. ജനാധിപത്യ വ്യവസ്ഥയും, ഭരണഘടനയും പ്രതിപക്ഷത്തിന്റെ വാക്കുകൾ ഗൗരവത്തോടെ കേൾക്കണം എന്നാണ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ രാഹുലിന്റെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണം” – പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയ്ക്ക് പിന്നാലെ രാഹുലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്ത് എത്തി. ഹിന്ദുവായി ജനിച്ചതിൽ കോടാനുകോടി ജനങ്ങളാണ് അഭിമാനം കൊള്ളുന്നത്. അവരെല്ലാം അക്രമികൾ ആണെന്നാണോ രാഹുൽ ചിന്തിക്കുന്നത്. ഹിന്ദുക്കൾക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.