2024 സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലുണ്ടായത് വൻ വര്‍ധനവ്. മൊബൈൽ ഫോൺ കയറ്റുമതി രംഗത്തെ പ്രധാനികളായ വിയറ്റ്‌നാമിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 17.6 ശതമാനവും ചൈനയുടേതില്‍ 2.78 ശതമാനവും ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇന്ത്യ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 40.5 ശതമാനം വര്‍ധനവുണ്ടാക്കി. വിയറ്റ്നാമിനും ചൈനയ്ക്കും നഷ്ടമായതിന്റെ 50 ശതമാനം വിഹിതവും ഇന്ത്യയ്ക്ക് ലഭിച്ചതായാണ് വിവരം. എങ്കിലും ചൈന തന്നെയാണ് മൊബൈല്‍ ഫോണ്‍ വിതരണത്തില്‍ മുന്നിലുള്ളത്. ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റർ നൽകുന്ന വിവരങ്ങളനുസരിച്ച് ചൈനയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തില്‍ 13630 കോടിഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 13250 കോടിയായി കുറഞ്ഞു. 2.8 ശതമാനത്തിന്റെ കുറവ്. സമാനമായി വിയറ്റ്‌നാമിലും മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. 2023 ല്‍ 31900 കോടി ആയിരുന്നത് 2024 ആയപ്പോഴേക്കും 26270 കോടി ആയി കുറഞ്ഞു. 17.6 ശതമാനത്തിന്റെ ഇടിവ്. രണ്ട് രാജ്യങ്ങളില്‍ നിന്നുമായി ആകെ 9.4 ശതമാനത്തിന്റെ കുറവ്. ഇന്ത്യയാകട്ടെ 2023 ല്‍ 11100 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 15600 കോടിയായി ഉയര്‍ന്നു. 40 ശതമാനത്തിലേറെ വര്‍ധനവാണുണ്ടായത്.
ചൈനയില്‍ നിന്നുള്ള വിതരണ ശൃംഖലയെ ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട് ഫോണ്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീം അവതരിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.