തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എൻ1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നതായി റിപ്പോർട്ട്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും.
ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂർവ ശുചീകരണത്തിലെ വീഴ്ചകൾ, പകർച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേർ മരിച്ചു.
ജൂൺ 26ന് റിപ്പോർട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്. തുടർച്ചയായ ദിവസങ്ങളിൽ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കിൽ, ഈ മാസം ഇതുവരെ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. അതിൽ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്ത്.