ദില്ലിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മകളെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി പെൺകുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ക്രൂര കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ട് എന്ന കാര്യം വ്യക്തമായത്. അറസ്റ്റിലായ രാഹുൽ, ദേവ്ദത്ത് എന്നിവർ പ്രദേശവാസികൾ തന്നെയാണ്. തട്ടിക്കൊണ്ട് പോകൽ,കൊലപാതകം,കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുമായി യുവാക്കൾ നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസി നൽകിയ മൊഴിയാണ് അന്വേഷണം യുവാക്കളിൽ എത്തിച്ചത്