ദില്ലി: മദ്യനയക്കേസിൽ ജാമ്യപേക്ഷയിൽ ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കാൻ അരവിങ് കെജ്‌രിവാളിനോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കഴിഞ്ഞയാഴ്ച കീഴ്‌ക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് എഎപി മേധാവി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. നിയമനിർദ്ദേശത്തിന് വിരുദ്ധമാണ് ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുന്നതിൽ ഹൈക്കോടതി സ്വീകരിച്ച രീതി. ഇത് നമ്മുടെ രാജ്യത്ത് ജാമ്യം നൽകുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാന പരിധി ലംഘിക്കുന്നതാണ് എന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കെജ്‌രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ദില്ലി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.