ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെടെ നാല് പ്രതികളെ അടുത്ത മാസം നാല് വരെ റിമാന്‍ഡ് ചെയ്തു. ദര്‍ശന്‍, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് അടുത്ത മാസം നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തത്. കേസിലെ മറ്റ് 13 പ്രതികളെ രണ്ടുദിവസം മുമ്പ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. 17 പ്രതികളാണ് കേസിൽ ആകെയുള്ളത്. ദര്‍ശന്റെ സുഹൃത്തും കേസിലെ ഒന്നാം പ്രതിയുമായ പവിത്ര ഗൗഡക്കെതിരേ സാമൂഹ മാദ്ധ്യമത്തില്‍ മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്
രേണുകാസ്വാമിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ബെംഗളൂരുവിലെ ഷെഡ്ഡില്‍ പവിത്ര ഗൗഡയും എത്തിയിരുന്നതായാണ് പോലീസ് കണ്ടെത്തൽ. പവിത്ര ഗൗഡ യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രധാന തെളിവുകളായ ചെരിപ്പുകളും ദര്‍ശന്റെ ഉള്‍പ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്. യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികള്‍ക്ക് ദര്‍ശന്‍ പണം നല്‍കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇതിനായി 40 ലക്ഷം രൂപ ഒരു സുഹൃത്തില്‍നിന്ന് ദര്‍ശന്‍ കടം വാങ്ങിയതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ നാൽപത് ലക്ഷത്തിൽ 37.4 ലക്ഷം രൂപയും നടന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു.