ദില്ലി: വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ ബിജെപി ഗുജറാത്തിൽ ചരിത്രം രചിക്കുന്നു. ലീഡ് നില 150 കടന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. ഭരണം പിടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ആം ആദ്‌മി പാർട്ടി 8 സീറ്റിലൊതുങ്ങി. ബിജെപി യുടെ ഈ തേരോട്ടത്തിൽ തകർന്നു വീണത് കോൺഗ്രസ് കൈവശം വച്ചിരുന്ന റെക്കോർഡാണ്. 1985 ൽ ഏഴാം നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽലാണ് കോൺഗ്രസ് സംസ്ഥാനത്ത് 149 സീറ്റുകൾ നേടിയത്. കോൺഗ്രസിന്റെ മാധവ് സിംഗ് സോളങ്കിയാണ് 149 പേരുടെ പിന്തുണയോടെ മുഖ്യമന്ത്രിയായത്. ഈ റെക്കോർഡാണ് ബിജെപി ഇത്തവണ തിരുത്തിക്കുറിക്കുക. നിലവിലെ ലീഡ് നിലയനുസരിച്ച് ബിജെപി 160 നടുത്ത് സീറ്റുകൾ നേടാനാണ് സാധ്യത. രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് ഈ തിളക്കമാർന്ന വിജയമെന്നത് ബിജെപി യെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കോൺഗ്രസ് 16 സീറ്റിലേക്ക് തകർന്നടിഞ്ഞു.
ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ കോൺഗ്രസിന്റെ പ്രചാരണം മന്ദഗതിയിലായിരുന്നു. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിഒരു ദിവസം മാത്രമാണ് പ്രചാരണത്തിനെത്തിയത്.