കൊച്ചി: പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ മൂന്ന് പ്രതികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിടത്ത് നിന്നായാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി തൃശൂര്‍ ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോയി, മൂന്നാം പ്രതി ചാലക്കുടി മുരിങ്ങൂര്‍ ഇലഞ്ഞിക്കല്‍ സിജോ ആന്റോ, നാലാം പ്രതി ചാലക്കുടി ഓടത്ത് വീട്ടില്‍ സുരേഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
വയനാട്ടില്‍ നിന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതികള്‍ തമ്മില്‍ മുൻ പരിചയമില്ലെന്നും ട്രെയിന്‍ യാത്രയ്‌ക്കിടയിലുള്ള പരിചയം മാത്രമാണുള്ളതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന വാദമാണ് മുന്നോട്ട് വക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച വൈകിട്ട് ഗുരുവായൂര്‍ എക്സ്പ്രസില്‍ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന 16കാരിക്കും പിതാവിനുമാണ് സഹയാത്രികരില്‍ നിന്നും ദുരനുഭവമുണ്ടായത്. കാര്യാട്ടുകര സ്വദേശിക്കും മകൾക്കുമെതിരെയായിരുന്നു അതിക്രമം. ശനി രാത്രി 7.50ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ആണ് സംഭവങ്ങളുടെ തുടക്കം. തൃശൂരിലേക്കു പോകാൻ സൗത്ത് സ്റ്റേഷനിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ ദലിത് കുടുംബത്തിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ട്രെയിന്‍ എറണാകുളത്ത് നിന്നും പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഘ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും ചെയ്തതോടെ പിതാവ് തടയാന്‍ ശ്രമിച്ചു. പിതാവിനെ കയ്യേറ്റം ചെയ്ത സംഘം ട്രെയിനില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെയും അക്രമിസംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. റെയില്‍വേ ഗാര്ഡിനോടു പരാതി പറഞ്ഞെങ്കിലും പോലീസിനെ അറിയിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്. തൃശൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപാടെ പിതാവും മകളും റെയില്‍വേ പോലീസിനു പരാതി നല്കി.
ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ഈസ്റ്റ് പോലീസ് ഇവരെ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ അധികൃതർ കേസ് റജിസ്റ്റർ ചെയ്തു. പോക്സോയ്ക്കു പുറമേ ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചേർത്തു.