ന്യു ദില്ലി : പ്രധാനമന്ത്രിയുടെ പഞ്ചാബ് (Punjab) സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച പരിശോധഗിക്കുന്നതിന്റെ ഭാഗമായി ഡിജിപി ഉൾപ്പെടെ അര ഡസനോളം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചു വരുത്തി വിശദീകരണം ആരായാനും തൃപ്തികരമല്ലെങ്കിൽ കർശന നടപടിയെടുക്കാനുമാണ് അമിത് ഷാ നൽകിയ നിർദ്ദേശം.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ എസ്പിജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ പ്രദനം ചെയ്യണം. ഇതിൽ എസ്പിജി ആക്ട് വകുപ്പ് 14 ന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നത്. അങ്ങിനെയെങ്കിൽ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ കടുത്ത നടപടി നേരിടേണ്ടിവരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരോടും സംഭവങ്ങൾ തെളിവ് സഹിതം വിശദീകരിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.