ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബസ്സപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന 2 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നിരുന്നു. രണ്ട് പേർ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്.
ഡെറാഡൂൺ ജില്ലയിൽ ചക്രതാ തഹ്‌സിലെ ബുൽഹാദ്‌ബൈല റോഡിലാണ് അപകടമുണ്ടായത്. 11 പേർ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവർ തദ്ദേശവാസികളാണ്. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഡറാഡൂണിൽ നിന്ന് ഏകദേശം 175 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്താണ് അപകടമുണ്ടായത്.
അതേസമയം മേഖലയിൽ രൂക്ഷമായ മഞ്ഞ് വീഴ്ചയും അപടത്തിന് കാരണമായേക്കാമെന്ന് പൊലീസും ദുരന്ത നിവാരണ സേനയും സംശയിക്കുന്നു. രക്ഷാ പ്രവർത്തനത്തെയും മഞ്ഞ് വീഴ്ച പ്രതികൂലമായി ബാധിച്ചു.