തിരുവനന്തപുരം: നാസിക്കിൽ നിർമിച്ച എയ്റോസ്പേസ് ഓട്ടോക്ലേവാണ് വട്ടിയൂർക്കാവ് വി.എസ്.എസ്.സി. കേന്ദ്രത്തിലേക്ക് എത്തിച്ചത് . രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമിക്കുന്നതിനായാണ് ഓട്ടോക്ലേവ് എത്തിച്ചിരിക്കുന്നത്.
വി.എസ്.എസ്.സി.യിലേക്കുള്ള ഭീമൻ യന്ത്രവുമായി ലോറി മഹാരാഷ്ട്രയിൽനിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വർഷമായി. നാല് സംസ്ഥാനങ്ങൾ പിന്നിട്ടായിരുന്നു യാത്ര. ഒരു ദിവസം അഞ്ചു കിലോമീറ്റർ മാത്രം സഞ്ചരിച്ചിരുന്ന വാഹനം നീങ്ങിയത് 74 ടയറുകളുടെ ബലത്തിലാണ്. മറ്റ് വാഹനങ്ങൾക്ക് ഇടംനൽകാതെ, റോഡിലൂടെ പോകുന്ന ലോറിയെ നിയന്ത്രിച്ചിരുന്നത് 32 ജീവനക്കാരാണ്.
എയ്റോസ്പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വി.എസ്.എസ്.സി.ക്കു വേണ്ടി ലോറിയിൽ കൊണ്ടുവന്നത് . 70 ടൺ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുണ്ട്. ഭാരവും ഭീമാകാരവും കാരണം സാധാരണ റോഡിലൂടെയുള്ള ഗതാഗതം അതീവ ക്ലേശകരമായിരുന്നു .
ലോറിക്കു കടന്നുപോകാൻ റോഡിനു കുറുകേയുള്ള വൈദ്യുത ലൈനും കേബിൾ ടീവി ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റേണ്ടിവരുന്നു. പോലീസും കേബിൾ ടീവീ ജീവനക്കാരും വൈദ്യുതി ബോർഡ് ജീവനക്കാരുമെല്ലാം എല്ലായിടത്തും ലോറിയെ കടത്തിവിടാൻ കഠിന പരിശ്രമമാണ്നടത്തിയത് . ജൂലൈ ആദ്യവാരത്തിൽ അതിർത്തി കടന്ന വാഹനം തിങ്കളാഴ്ച പുലർച്ചെ നാലരയോടെ വട്ടിയൂർക്കാവ് വി എസ് എസ് സി ആസ്ഥാനത്ത് എത്തി.